ന്യൂഡൽഹി ∙ ജഹാംഗീർപുരിയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഘർഷത്തിന്റെ സൂത്രധാരൻ എന്നാരോപിച്ച് അറസ്റ്റ് ചെയ്തിട്ടുള്ള അൻസാർ ഷെയ്ഖിനെതിരെ (38) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. അൻസാറിന്റെ സാമ്പത്തിക ഉറവിടം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കഴിഞ്ഞദിവസം ഇഡിക്ക് കത്തെഴുതിയിരുന്നു.
ഇതിനിടെ, ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ടു ദേശസുരക്ഷാ നിയമം ചുമത്തപ്പെട്ട 5 പ്രതികളെ കോടതി 8 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവങ്ങളുടെ സൂത്രധാരനെന്നു പൊലീസ് അരോപിക്കുന്ന അൻസാർ ഷെയ്ഖ്, ഇമാം ഷെയ്ഖ്, സലിം ചിക്ന, ദിൽഷാദ്, അഹിർ എന്നിവരുൾപ്പെടെ 9 പ്രതികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. മറ്റു 4 പേരെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
കയ്യേറ്റം ഒഴിപ്പിക്കാൻ ബുൾഡോസർ പ്രയോഗം വേണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുടെ ആഹ്വാനത്തിനു പിന്നാലെ ബിജെപി കൗൺസിലർമാർ പാവങ്ങളിൽ നിന്നു പണം പിരിക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
സംഘർഷവും പിന്നാലെ കയ്യേറ്റം ഒഴിപ്പിക്കലും മൂലം കനത്ത പൊലീസ് വലയത്തിലായ ജഹാംഗീർപുരിയിലെ സി ബ്ലോക്ക് ഇപ്പോഴും സാധാരണ നിലയിലായില്ല. പൊലീസിന്റെ സാന്നിധ്യത്തിൽ സമാധാന യോഗങ്ങൾ നടക്കുന്നുണ്ട്.