പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു.

0

കണ്ണൂർ: പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വീടു വിട്ടു നൽകിയ വിവരം പുറത്തുവന്നതിനെത്തുടർന്നാണ് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായത്. പ്രതിക്കു വീട് വിട്ടു നല്‍കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം.

ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്.

ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.

ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here