‘സമ്മർദ്ദം’, യു പ്രതിഭ എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം; പാർട്ടി കോൺഗ്രസിന് ശേഷം ശക്തമായ നടപടിയെന്ന് സൂചന

0

ആലപ്പുഴ: യു. പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക് ഒരുങ്ങി സിപിഎം. പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി പ്രതിഭയ്‌ക്കെതിരെ നടപടി സ്വീകരിക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മർദത്തെ തുടർന്നാണ് നടപടി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയാണ് യു. പ്രതിഭ

എംഎൽഎയുടേത് സംഘടനാ വിരുദ്ധ നടപടിയാണ്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോർച്ച ഉൾപ്പെടെ ഗൗരവമുള്ള കാര്യങ്ങൾ പറയേണ്ട സമയങ്ങളിൽ പറഞ്ഞില്ല. പാർട്ടി ഫോറത്തിന് പുറത്ത് ബോധപൂർവ്വം എല്ലാം ചർച്ചയാക്കുന്നു. വിവാദം ആയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എം എൽ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാർട്ടി മുതിർന്നില്ല.

മാത്രമല്ല, എല്ലാം ഏറ്റുപറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട് പോലും എം എൽ എ ഉപേക്ഷിച്ചിരുന്നു. വിവാദങ്ങൾ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയിൽ വീണ്ടും പരസ്യ വിമർശനവുമായി പ്രതിഭ രംഗത്തെത്തിയത്. ഇതോടെ കായംകുളത്തെ പാർട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എൽ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തൽ പോലെ ശക്തമായ നടപടി പ്രതിഭയ്ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന

അതേസമയം വീണ്ടും വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് യു പ്രതിഭാ എംഎല്‍എ വിമര്‍ശിച്ചു. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ്. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായി. പറയാൻ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ കഴിഞ്ഞ മാസം യു പ്രതിഭ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉപോക്ഷിച്ചത്. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രതിഭ ഉപേക്ഷിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയാണ് സിപിഎം നേതൃത്വം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസ്സര്‍ പറഞ്ഞിരുന്നു.

പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎൽഎക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. യു പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂർണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിർ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.

യു പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല

LEAVE A REPLY

Please enter your comment!
Please enter your name here