പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ ആയുധം കണ്ടെത്തി. ചോര പുരണ്ട കൊടുവാൾ വെള്ളകവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെത്തിയത്. കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പിൽ കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു കൊടുവാൾ. കേസിൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.
ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ എന്ന അദ്രു, ഒലവക്കോട് കാവിൽപ്പാട് ഫിറോസ്, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ, അബ്ദുൾ ബാസിത് അലി എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായവരുമായി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പ്രതികളെ ഇന്ന് നേരിട്ട് എത്തിച്ച് തെളിവെടുക്കുന്നത്. അതേസമയം സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും.