ന്യൂഡൽഹി: ഇന്ത്യ കാത്തിരുന്ന പബ്ലിക് ഇഷ്യൂ ഓഫർ എത്തി. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്‍റെ (എൽഐസി) പബ്ലിക് ഇഷ്യൂ ഓഫറാണ് ഒടുവിൽ എത്തിയിരിക്കുന്നത്. ആങ്കർ നിക്ഷേപകർക്കായി മേയ് രണ്ടിനും പൊതുജനങ്ങൾക്കുമായി മേയ് നാലു മുതൽ ഒൻപതു വരെയും ഐപിഒ തുറക്കുമെന്ന് എൽഐസി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഓഹരി വില്പന 902-949 രൂപ പ്രൈസ് ബാൻഡിലായിരിക്കും, പോളിസി ഉടമകൾക്ക് 60 രൂപ കിഴിവിലും റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 കിഴിവിലും ഓഹരികൾ വാങ്ങാം. ജീവനക്കാരുടെ റിസർവേഷൻ ഭാഗം പോസ്റ്റ്-ഓഫർ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്‍റെ അഞ്ചു ശതമാനവും പോളിസി ഹോൾഡർ റിസർവേഷൻ ഭാഗം 10 ശതമാനവും ആയിരിക്കും.
ശനിയാഴ്ച, എൽഐസി ബോർഡ് അതിന്‍റെ ഐപിഒ ഇഷ്യു അഞ്ചു ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. എൽഐസിയുടെ 3.5 ശതമാനം ഓഹരികൾ 21,000 കോടി രൂപയ്ക്കു സർക്കാർ ഇപ്പോൾ വിൽക്കും, ഇൻഷ്വറൻസ് ഭീമന്‍റെ മൂല്യം ആറു ലക്ഷം കോടിയാണ്.
ഐപിഒയിലെ ഡിമാൻഡും സബ്സ്ക്രിപ്ഷനും അനുസരിച്ച്, ഓഹരി ഓഫർ അഞ്ചു ശതമാനമായി ഉയർത്താൻ സർക്കാരിന് അവസരമുണ്ടെന്നും അങ്ങനെയെങ്കിൽ വിൽപ്പനയിലൂടെ 30,000 കോടി രൂപ നേടുമെന്നും സർക്കാർ വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
3.5 ശതമാനം ഓഹരി വിൽപ്പനയിലൂടെ 21,000 കോടി സമാഹരിച്ചാലും അഞ്ച് ശതമാനം 30,000 കോടി സമാഹരിച്ചാലും എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലുതായിരിക്കും.