തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്നിൽ യുവതിയെയും മകളെയും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. എസ്എസ് നിവാസിൽ ശരണ്യ (22), മകൾ നക്ഷത്ര(രണ്ടര) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭർത്താവ് ബസ് ഡ്രൈവറായ സുജിത്തിനെ(33)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ കൊന്ന് ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ഭർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സുജിത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും ശരണ്യയെ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പരിസരവാസികൾ പരാതിയായി നൽകിയതിത്തെടുർന്നാണ് പൊലീസ് നടപടി.
അഞ്ചു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത് വഴക്കിട്ടശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടു മടങ്ങിയെത്തിയപ്പോഴും വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
വർക്കല തഹസിൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഫൊറൻസിക് സംഘവും പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി പിന്നീട് വാമനപുരം കാരേറ്റിലെ കുടുംബവീട്ടിൽ സംസ്കാരം നടന്നു.