നടിയെ ആക്രമിച്ച കേസിൽ തിരക്കിട്ട നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു . ദിലീപിന്റെ ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിൻറെ നിർണായക നീക്കം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി ഇന്നും അന്വേഷണ സംഘത്തെ വിമർശിച്ചു .
നടിയെ അക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്. ഇതിൽ ഇന്ന് ദിലീപിനോട് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടു. ദിലീപിനെതിരെയുള്ള കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഹരജി 26 ന് പരിഗണിക്കാൻ മാറ്റി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്നും പ്രോസിക്യൂഷനെ വിമർശിച്ചു.
കോടതിയുടെ ഫോർവേഡ് നോട്ടുകൾ വരെ മാധ്യമങ്ങൾക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ മെയ് 31ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹരജികളും മെയ് 21ന് വിചാരണ കോടതി പരിഗണിക്കും.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.
ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
ഇതിനിടെ നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയുടെ വിമർശനം .കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.