അമരാവതി: ആദ്യ രാത്രി നേരിടാനുള്ള ഭയം മൂലം വിവാഹ രാത്രി തന്നെ വീട്ടിൽ നിന്നും മുങ്ങിയ യുവാവ് മരിച്ച നിലയിൽ. ആന്ധ്രാപ്രദേശിലെ പാൽനാട് ജില്ലയിലെ മച്ചർല സാഗർ റിങ് റോഡിലെ കിരൺകുമാറിന്റെ (32) മൃതദേഹമാണ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
ഗുണ്ടൂർ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുമായി ഏപ്രിൽ 11നായിരുന്നു കിരൺ കുമാറിന്റെ വിവാഹം. 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താൻ മുതിർന്നവർ ചേർന്നു തീരുമാനിക്കുകയും ചെയ്തു. 12ന് വരനും സംഘവും ഗുണ്ടൂരിലേക്ക് പോകാനും തയ്യാറെടുത്തു.
ഗുണ്ടൂരിലെത്തിയ കിരൺ കുമാർ ഇപ്പോൾ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാൻഡിൽ നിന്ന് കടന്നുകളയുകയായിരുന്നു. വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടർന്ന് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അവർ തെന്നാലിയിലെത്തുകയും ചെയ്തു.
യുവാവിനെ കാണാനില്ലെന്ന് പൊലീസിനെയും അറിയിച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ കൃഷ്ണ നദിയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടേപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കിരണിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മകൻ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.