കൊളംബോ: ശ്രീലങ്കയിൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രജപക്സെ അടക്കം 26 മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്.
രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതുകത്ത് മന്ത്രിമാർ ലങ്കൻ പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം, മഹിന്ദ രാജപക്സെയും സഹോദരനും ലങ്കൻ പ്രസിഡന്റുമായ ഗോത്തഭയ രജപക്സെയും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്.
ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നൽകിയതായും എംപി ദിനേഷ് ഗുണവർധന സ്ഥിരീകരിച്ചു. മന്ത്രിമാർ വകുപ്പുകൾ എല്ലാം ഒഴിഞ്ഞു.
നേരത്തെ, മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. രാജി വാര്‍ത്ത അന്താരാഷ്ട്രത്തലത്തില്‍ ചര്‍ച്ചയായതോടെയാണ് പ്രധാനമ ന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
അതേസമയം, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തി.
ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുകയാണ്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയും സർക്കാർവിരുദ്ധ പ്രതിഷേധത്തിന് ആഹ്വാനം ഉയരു ന്നുണ്ട്. ഇതു തടയാനാണു ഭരണകൂടം 36 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും 15 മണിക്കൂറിന് ശേഷം പിൻവലിച്ചു.
വാട്സ്ആപ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്പാചാറ്റ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കാണ് ഏർപ്പെടുത്തിയ നിരോധനമാണു പിൻ വലിച്ചത്.