പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയ പരിക്കേറ്റ കടുവയെ മയക്കുവെടിവച്ച് പിടികൂടി. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കല്ലിയോട് പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മയക്കുവെടിവച്ച് പിടികൂടിയത്.
വെടിയേറ്റ് മയങ്ങിയ കടുവയെ അന്പുകുത്തിയിലെ വനംവകുപ്പിന്റെ കീഴിലുള്ള കെട്ടിടത്തിൽ എത്തിച്ച് പരിശോധിച്ച് ചികിത്സ നൽകി. നാലുവയസ് പ്രായമുള്ള ആണ് കടുവ കൈയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനിലയിലായിരുന്നു.
ബുധനാഴ്ച രാവിലെ ഒന്‍പതിനാണ് കല്ലിയോട് തേയില തോട്ടത്തിൽ അവശനിലയിൽ കിടക്കുന്ന കടുവയെ നാട്ടുകാർ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വൈകുന്നേരം നാലോടെ പടക്കം പൊട്ടിച്ച് കടുവയെ തുരാത്താനുളള ശ്രമം നടത്തുകയും ചെയ്തെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും ഡിഎഫ്ഒ അടക്കമുള്ള വനപാലകരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്.
കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നും പരിക്കിന് മൂന്നാഴ്ച എങ്കിലും പഴക്കമുണ്ടെന്നും വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. കടുവയെ സുൽത്താൻബത്തേരി പച്ചാടിയിലെ ആനിമൽ ഹോസ്പെയ്സ് സെന്റർ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി.