മലപ്പുറം: ഐ.എസിൽചേർന്ന് കൊല്ലപ്പെട്ട മലയാളികളുടെ കൂട്ടത്തിൽ മലപ്പുറത്തെ മുൻപഞ്ചായത്ത് പ്രസിഡന്റിന്റെ മകനും. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. മുഹമ്മദ്കുട്ടിയുടെ മകൻ മൻസൂറലിയാണ് ഐ.എസിൽചേർന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. മൻസൂറലിയുടെ ബി.ടെക്കുകാരിയായ ഭാര്യ സബ്ഹയും ഐ.എസിലെത്തിയിരുന്നതായാണ് പുറത്ത വരുന്ന വിവരം.
എന്നാൽ മൻസൂറലി സഖ്യസേനയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അന്വേഷണ ഏജന്റസികൾക്ക് ലഭിച്ച വിവരം. ഇരുവരും ഇവരുടെ ചെറിയ പെൺകുട്ടിയേയും കൂട്ടിയാണ് രാജ്യം വിട്ടത്. ഇരുവരുടേയും തിരോധനത്തെ തുടർന്ന് പലതവണ സംസ്ഥാനപൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും കൊണ്ടോട്ടി പാലപ്പെട്ടിയിലെ ഇവരുടെ വീട്ടിൽ വരികയും മാതാപിതാക്കളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഭാര്യ സബ്ഹയും മരണപ്പെട്ടതായി ചില മെസ്സേജുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. 2005-06 കാലഘട്ടത്തിൽ തൃശൂർ എൻജിനിയറിങ് കോളജിൽ പഠനം നടത്തിയ മൻസൂറലി പിന്നീട് ഡൽഹിയിൽ റിലയൻസ് കമ്പനിയിൽ ഇലക്ട്രിക്കൽ മാനേജരായി ജോലിചെയ്തു വരികയായിരുന്നു. അവിടെ നിന്നും ആറുവർഷം മുമ്പ് ജോലികിട്ടി ബഹറൈനിലേക്ക് പോയി. പിന്നീട് മൻസൂറലിയും കുടുംബവും നാട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല.
നാട്ടിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച മൻസൂറലി ബഹറൈനിൽനിന്നും 2014ലാണ് ഐ.എസ് ആശയത്തിന് അടിമപ്പെട്ട് അതിലേക്ക് കൂടഡുതൽ അടുക്കുന്നത്. എൻ.ഐ.എ. റിപ്പോർട്ടിനെത്തുടർന്നു ആദ്യം സംസ്ഥാന സ്പെഷൽ ബ്രാഞ്ച് മൂൻസൂറലിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാൽ, യുവാവ് മരണമടഞ്ഞതായ വിവരമൊന്നും അറിഞ്ഞിട്ടില്ലെന്നാണു വീട്ടുകാർ പറഞ്ഞത്. വീട്ടുകാരുമായും ബന്ധുക്കളുമായൊന്നും യുവാവ് വലിയ അടുപ്പമൊന്നും പുലർത്താറില്ലായിരുന്നു എന്നാണ് പറയുന്നത്.
ഇയാൾ അവസാനമായി വിളിച്ചതുകൊല്ലപ്പെട്ടതായി വിവരം ലഭിച്ചതിന്റെ പത്തുമാസം മുമ്പാണെന്നാണ് മൊഴിയെടുക്കാനെത്തിയപ്പോൾ വീട്ടുകാർ പറഞ്ഞത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആ ഫോൺ വിളി. ബഹറൈനിലേക്ക് ജോലി ആവശ്യാർഥം ഇരുവരും ആദ്യംപോകുമ്പോൾ ഒരുകുഞ്ഞായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് മറ്റൊരു കുഞ്ഞുകൂടി ഇവർക്ക് ബഹറൈനിൽവെച്ച് പ്രസവിച്ചു. കുഞ്ഞുങ്ങളേയും കൂട്ടിയാണ് ഇരുവരും പോയതെന്നാണ് വിവരം. എന്നാൽ കുഞ്ഞുങ്ങളെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ബന്ധുക്കൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും ലഭിച്ചില്ല. ഈസമയത്ത് മൻസൂറലിയുടെ ഭർതൃപിതാവും ബഹറൈനിൽ ജോലി ചെയ്തിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന കുടുംബാംഗമാണ് മൻസൂറലി, സഹോദരൻ നേരത്തെ നെടുമ്പാശേരി വിമാനത്തവളത്തിൽ ജോലിചെയ്തിരുന്നു. അതേ സമയം മകനെ കുറിച്ചുള്ള വിവരങ്ങളെ കുറിച്ച് ഇപ്പോൾ യാതൊരു വിവരമില്ലെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന മൻസൂറലിയുടെ പിതാവ് പി.കെ. മുഹമ്മദ്കുട്ടി പറഞ്ഞു. മരണപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും മകനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണിച്ച് വിവിധ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.