അശ്ലീല പ്രകടനം നടത്തുന്നവര്‍ക്ക് അവരുടെ ‘ഫാന്‍സിനു’ മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ വേദിയൊരുക്കുന്ന വെബ്‌സൈറ്റായ ഒണ്‍ലിഫാന്‍സിനെതിരെ കടുത്ത ആരോപണം. തങ്ങളുടെ എതിരാളികളുടെ വെബ്‌സൈറ്റുകളിലും അവർ അശ്ലീല പ്രകടനം നടത്തുന്നുണ്ടെന്ന് കണ്ടെത്തുന്നവരുടെ അക്കൗണ്ടുകള്‍ ഒരു സമൂഹ മാധ്യമ കമ്പനിയിലെ ജോലിക്കാരുടെ സഹായത്തോടെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഉയർന്നിരിക്കുന്നത്. ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ തീവ്രവാദികളുടെ പട്ടികയില്‍ പെടുത്തിയാണ് നിരോധിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ഒണ്‍ലിഫാന്‍സിന്റെ പ്രതിനിധികള്‍ സമൂഹ മാധ്യമ വെബ്‌സൈറ്റിലെ ജീവനക്കാര്‍ക്ക് കൈക്കൂലി കൊടുത്താണ് അക്കൗണ്ട് ഡിസേബിൾ ചെയ്യിക്കുന്നത്.
എന്താണ് ഓണ്‍ലിഫാന്‍സ്?
ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോണ്‍ വെബ്‌സൈറ്റാണ് ഒണ്‍ലിഫാന്‍സ്. ഇവരുടെ പ്രവര്‍ത്തനം സവിശേഷമായ രീതിയിലാണെന്നു മാത്രം. ഈ വെബ്‌സൈറ്റില്‍ അക്കൗണ്ടെടുക്കുന്ന, ലോകമെമ്പാടും നിന്നുളള അശ്ലീല പ്രകടനം നടത്തുന്നവർക്ക് അവരുടെ ഫാന്‍സില്‍ നിന്ന് പണം സ്വീകരിക്കാം. ആരാണ് ഇവരുടെ ഫാന്‍സ് എന്നു ചോദിച്ചാല്‍ ഇവര്‍ക്ക് പണം നല്‍കുന്നവര്‍ എന്നാണ് ഉത്തരം. പെര്‍ഫോര്‍മേഴ്സിന് ഫാന്‍സ് പ്രതിമാസം പണം കൈമാറും. അല്ലെങ്കില്‍ ഒരു ഷോയ്ക്കു വേണ്ടി മാത്രം പണം നല്‍കാം. പണം നല്‍കിയാല്‍ വിഡിയോ ക്ലിപ്പുകളും ഫോട്ടോകളും കൈമാറുന്ന രീതിയും ഉണ്ട്. ഈ വെബ്‌സൈറ്റില്‍ 20 ലക്ഷത്തിലേറെ പെര്‍ഫോര്‍മര്‍മാരും 1 കോടി 30 ലക്ഷത്തിലേറെ ഉപയോക്താക്കളും ഉണ്ട്. പൊതുവെ ലൈംഗിക പ്രവര്‍ത്തകരാണ് ഈ വെബ്‌സൈറ്റില്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍, ഫിറ്റ്‌നസ് വിദഗ്ധർ, സംഗീതജ്ഞര്‍, മറ്റു ക്രിയേറ്റര്‍മാർ എല്ലാം ഈ വെബ്‌സൈറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുമുണ്ട്.
∙ എന്താണ് പുതിയ വിവാദം?
ഒണ്‍ലിഫാന്‍സില്‍ അക്കൗണ്ടുള്ള 20 ലക്ഷത്തിലേറെ കണ്ടെന്റ് ക്രിയേറ്റര്‍മാരില്‍ ആരെങ്കിലും തങ്ങളുടെ എതിരാളികളുടെ വെബ്‌സൈറ്റിലും എത്തുന്നുണ്ടെന്നു കണ്ടാല്‍ അവര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു എന്നാണ് ആരോപണം. ഈ വെബ്‌സൈറ്റിന്റെ (കു) പ്രശസ്തി അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഇവിടെ പ്രകടനം നടത്തുന്നവര്‍ തങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ്. ഓണ്‍ലിഫാന്‍സിന്റെ എതിരാളികളായ ഫാന്‍സെന്‍ട്രോ തുടങ്ങിയവയിലും പെര്‍ഫോര്‍മര്‍മാര്‍ അക്കൗണ്ട് എടുക്കുന്നതാണ് വെബ്‌സൈറ്റ് നടത്തുന്നവരെ ചൊടിപ്പിക്കുന്നത്. ഇങ്ങനെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഫാന്‍സെന്‍ട്രോ ഒണ്‍ലിഫാന്‍സിനെതിരെ അമേരിക്കയില്‍ നിയമനടപടി തുടങ്ങിയിരിക്കുകയാണ്. കേസ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊടുത്തതാണെങ്കിലും ഇതാദ്യമായാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.
∙ എതിരാളികളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഹാഷ് വാല്യൂ
എതിരാളികളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നുണ്ടൊ എന്നറിയാനായി പ്രകടനം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ ഒരു രാജ്യാന്തര തീവ്രവാദവിരുദ്ധ വെബ്‌സൈറ്റിലാണ് സൂക്ഷിക്കുന്നത് എന്ന് ഫാന്‍സെന്‍ട്രോ പറയുന്നു. ദി ഗ്ലോബല്‍ ഇന്റര്‍നെറ്റ് ഫോറം ടു കൗണ്ടര്‍ ടെററിസം എന്ന വെബ്‌സൈറ്റില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ചിത്രങ്ങളും റെക്കോഡിങും ഒക്കെ ഹാഷുകള്‍ (https://bit.ly/3JN0jIQ) ഉപയോഗിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. അവയ്‌ക്കൊപ്പം പ്രകടനക്കാരുടെ ഡേറ്റയും സൂക്ഷിച്ചിരിക്കുന്നു.
∙ നഷ്ടപരിഹാരം വേണമെന്ന് ഫാന്‍സെന്‍ട്രോ
ഈ ഹാഷ് ഡേറ്റാബെയ്‌സ് ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങി 18 അംഗങ്ങളുമൊത്ത് പങ്കുവയ്ക്കുന്നു. ഏതെങ്കിലും ഒരു കമ്പനി ഹാഷ് ഉപയോഗിച്ച് ഒരാളുടെ ചിത്രം ഫ്‌ളാഗ് ചെയ്താല്‍ മറ്റു 17 കമ്പനികളും അക്കൗണ്ട് തീവ്രവാദിയുടേതാണെന്നു കരുതി കരിമ്പട്ടികയില്‍ പെടുത്തും എന്നാണ് ആരോപണം. ഫാന്‍സെന്‍ട്രോ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് കൂടുതലായി നഷ്ടമായിരിക്കുന്നത്. തങ്ങളുടെ പെര്‍ഫോര്‍മര്‍മാരുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വേണ്ടവിധത്തില്‍ പ്രചരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ട്രാഫിക് കുറഞ്ഞുവെന്നും അതിനാല്‍ ഒണ്‍ലിഫാന്‍സ് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഫാന്‍സെന്‍ട്രോ നല്‍കിയിരിക്കുന്ന കേസ്. ഒണ്‍ലിഫാന്‍സില്‍ മാത്രം പ്രകടനം നടത്തുന്നവരുടെ ആരുടെയും അക്കൗണ്ടിന് ഒന്നും സംഭവിച്ചിട്ടില്ലന്നും പറയുന്നു. തങ്ങളുടെ പെര്‍ഫോര്‍മര്‍മാരുടെ അക്കൗണ്ടില്‍, അവരെ തീവ്രവാദവുമായി ബന്ധിപ്പിക്കാനുള്ള ഡേറ്റയൊന്നും ഇല്ലെന്നും കമ്പനി പറയുന്നു.
∙ ഏതെങ്കിലും സമൂഹ മാധ്യമത്തിലെ ജോലിക്കാരെ കൂട്ടുപിടിച്ചിട്ടുണ്ടാകാം
ഒണ്‍ലിഫാന്‍സിന്റെ പദ്ധതി നടപ്പാക്കാനായി മുകളില്‍ പറഞ്ഞ 18 വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഒന്നിലെ, ഒന്നോ ഒന്നിലേറെയോ ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ഫാന്‍സെന്‍ട്രോ ആരോപിക്കുന്നു. എന്നാല്‍, ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളൊന്നും പരിഗണിക്കേണ്ട കാര്യംപോലുമില്ലെന്ന നിലപാടിലാണ് ഓണ്‍ലിഫാന്‍സ്. ഫെയ്‌സ്ബുക്കിന്റെയോ, ഇന്‍സ്റ്റഗ്രാമിന്റെയോ പേര് പരാതിയില്‍ ഉന്നയിച്ചിട്ടില്ലെങ്കിലും ഫെയ്‌സ്ബുക്കിന് കോടതിയില്‍ ഹാജരായി സാക്ഷി പറയാനുള്ള ഉത്തരവ് (subpoena) അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ നിയമപ്രകാരം ഇത്തരം ഉത്തരവുകള്‍ അതു കിട്ടുന്നവരില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കാനുണ്ടെങ്കില്‍ മാത്രമാണ് അയയ്ക്കുക. അതേസമയം, ഈ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്രതികരിച്ചു. ഹാഷ് ഡേറ്റാബെയ്‌സ് ദുരുപയോഗം ചെയ്തു എന്ന ആരോപണം തങ്ങള്‍ പരിശോധിച്ചുവെന്നും അതു ശരിയല്ലെന്നും മെറ്റാ പറയുന്നു.
∙ എന്തു പറ്റിയെന്നറിയാതെ പെര്‍ഫോര്‍മര്‍മാര്‍
അക്കൗണ്ടുകള്‍ നഷ്ടമായത് ഏതുവിധത്തിലാണെന്ന് പെര്‍ഫോര്‍മര്‍മാര്‍ക്ക് വ്യക്തമല്ല. കണ്ടെന്റ് മോഡറേഷന്‍ നിയമങ്ങളില്‍ ഏതെങ്കിലും കമ്പനി വരുത്തിയ മാറ്റമാണോ ഇതിനു പിന്നിലെന്നും ചിലര്‍ സംശയമുന്നയിക്കുന്നു. പലരുടെയും അക്കൗണ്ടുകള്‍ കൂട്ടത്തൊടെ ഡിലീറ്റ് ചെയ്യപ്പെടുന്നതായി അഡള്‍ട്ട് പെര്‍ഫോര്‍മേഴ്‌സ് ആക്ടേഴസ് ഗില്‍ഡ് സംഘടന പറയുന്നു. പ്രകടനം നടത്തി ജീവിക്കുന്ന പലരും പണമില്ലാതെ തകര്‍ന്നു കഴിഞ്ഞുവെന്ന് സംഘടന പറയുന്നു.