കൊച്ചി: ഒന്നര വയസുകാരി നോറ മരിയയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിനെ കുറിച്ച് പൊലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരി കിട്ടാതെ വന്നാൽ അക്രമാസക്തനാകുന്നയാളാണ് ജോൺ എന്നാണ് പൊലീസ് കണ്ടെത്തിയത്. ലഹരി ലഭിക്കാതെ വരുമ്പോൾ വീട്ടിലെ വളർത്തു മൃഗങ്ങളെ ക്രൂരമായി പ്രതി ഉപദ്രവിച്ചിരുന്നുവെന്നു പൊലീസിനോട് അയൽവാസികളുൾപ്പെടെ വെളിപ്പെടുത്തി.
വളർത്തുനായയുടെ മുഖം പ്ലാസ്റ്റർ വച്ച് ഒട്ടിച്ച ശേഷം തുണിചുറ്റി തീകൊളുത്തുക, കോഴികളെ പാറയിൽ തലയടിച്ചു കൊല്ലുക തുടങ്ങിയ ക്രൂരതകൾ പ്രതിയുടെ പതിവായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതും ഇരയുടെ വേദന ആസ്വദിക്കുന്ന സ്വഭാവ വൈകൃതം മൂലമാണെന്നാണു പൊലീസിന്റെ നിഗമനം.
ദത്തുപുത്രൻ മുടിയനായ പുത്രനായത് ഇങ്ങനെ
വെറും 14 ദിവസം പ്രായമുള്ളപ്പോഴാണ് പള്ളുരുത്തി കല്ലേക്കാട് വീട്ടിൽ സ്റ്റാൻലി ഡിക്രൂസും ഭാര്യ അൽതാസ്യ ഡിക്രൂസും കലൂരിലെ ഒരു കോൺവെന്റിൽ നിന്നും ജോൺ ബിനോയ് ഡിക്രൂസിനെ ദത്തെടുക്കുന്നത്. വിവാഹം കഴിഞ്ഞ് പത്തുവർഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടർന്നായിരുന്നു ഡിക്രൂസ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അന്നുമുതൽ ഇന്നുവരെ ആ കുഞ്ഞ് ഈ ദമ്പതികൾക്ക് നൽകിയത് വേദന മാത്രമാണ്. വീട്ടിലെത്തിച്ച പിഞ്ചുകുഞ്ഞിന് തന്റെ പേരുകൂടി ചേർത്ത് ഡിക്രൂസ് പേരിട്ടത് തന്റെ കുഞ്ഞായി തന്നെ അവൻ വളരമെന്ന ചിന്തയിലായിരുന്നു. എന്നാൽ, വീട്ടിലെത്തിച്ച അന്നുമുതൽ പിഞ്ചുകുഞ്ഞ് വയറിന് സുഖമില്ലാതെ ആശുപത്രിയിൽ. അവൻ വളർന്നതോടെ വീട്ടിൽ വഴക്കും അല്ലറചില്ലറ മോഷണവും. സ്കൂളിൽ വിട്ടാൽ ക്ലാസിൽ കയറില്ല. ഏഴാം ക്ലാസ് മുതൽ സിഗററ്റ് വലി തുടങ്ങിയ ജോൺ ബിനോയ് പിന്നീട് കഞ്ചാവിലേക്ക് അപ്ഗ്രേഡ് ചെയ്തു. പന്ത്രണ്ടാം വയസുമുതൽ തന്റെ വളർത്തമ്മയേയും വളർത്തച്ഛനേയും തല്ലാനും തുടങ്ങി.
ജോൺ ബിനോയ് തന്നെയും ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും അൽതാസ്യ വെളിപ്പെടുത്തുന്നു. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെൽറ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണെന്നും അവർ പറഞ്ഞു. 12 വയസ് ആയപ്പോൾ തുടങ്ങിയതാണ് ഈ ഉപദ്രവമെന്നാണ് വളർത്തമ്മ വെളിപ്പെടുത്തുന്നത്. സ്വന്തം അച്ഛനും അമ്മയുമല്ല വളർത്തുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സ്വഭാവം പാടേ മാറുകയായിരുന്നു. ബന്ധുക്കളിൽ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞ അന്നു വീട്ടിൽ വന്നു സാധനങ്ങൾ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി.
സിപ്സിയുമായുള്ള അടുപ്പമാണ് ജോൺ ബിനോയിയെ കൂടുതൽ കുഴപ്പത്തിലാക്കിയതെന്ന് അൽതാസ്യ പറയുന്നു. ആ സ്ത്രീയുമായി അടുപ്പത്തിലായ ശേഷം കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ് ചെയ്തത്. കോവിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം അവർ ഇവിടെ വന്നു കഴിഞ്ഞിട്ടുണ്ട്. രാത്രി എട്ടു മണിയാകുമ്പോൾ പുറത്തു പോകും. രാവിലെ നാലു മണിക്കൊക്കെ കയറി വരും. എവിടെ പോയെന്നു ചോദിച്ചാൽ ഇടപ്പള്ളിയിലെ ആശുപത്രിയിൽ പിആർഒ ആണെന്നും രാത്രി ജോലിയാണെന്നുമാണ് പറഞ്ഞത്. ജോലിക്കൊന്നും പോയി പരിചയമില്ലാത്തതുകൊണ്ട് അതു വിശ്വസിച്ചു. പിന്നെ പൊലീസ് പറഞ്ഞാണ് അറിയുന്നത് അവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന്. അവനും എതിർപ്പില്ലായിരുന്നു. എതിർത്തിട്ടു കാര്യമില്ലായിരുന്നു എന്നതാണ് ശരി.മൂന്നു മാസത്തിനുശേഷം വീട്ടിൽനിന്നു പോകാതായപ്പോൾ പൊലീസ് ഇടപെട്ടാണ് ഇറക്കി വിട്ടത്. പിന്നെയും വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല. ഇരുവരും വിവാഹം കഴിക്കാൻ റജിസ്ട്രാർ ഓഫിസിൽ ഒരു ദിവസം നോട്ടിസിട്ടു. ഇക്കാര്യം അയൽ വാസികളിൽ ഒരാൾ പറഞ്ഞാണ് അറിഞ്ഞത്. ഒടുവിൽ റജിസ്ട്രാർ ഓഫിസിൽ പോയി നോട്ടിസ് റദ്ദാക്കാൻ പണമടയ്ക്കേണ്ടി വന്നു. ഒരു പ്രായം കുറഞ്ഞ പെൺകുട്ടിയുമായി വരൂ, വിവാഹം കഴിപ്പിച്ചു തരാം എന്ന് പലപ്രാവശ്യം പറഞ്ഞതാണ്. വീട്ടിൽ താമസിക്കുമ്പോൾ തന്നെ രണ്ടു പേരും തമ്മിൽ എന്നും വഴക്കാണ്. അടി കൂടി ഒരാൾക്കെങ്കിലും പരുക്കു പറ്റും. അവൾ പൊലീസിൽ പരാതി പറയും. എഴുതി താ, അവനെ അകത്തിടാമെന്നു പറഞ്ഞിട്ട് അതു ചെയ്യില്ല. ഇവിടെ താമസിക്കുമ്പോൾ അനു തോമസ് എന്നാണ് പേരു പറഞ്ഞത്. ഇപ്പോൾ സിപ്സി എന്നാണെന്നു പറയുന്നു. ശരിക്കും പേര് കൊച്ചു ത്രേസ്യ എന്നാണെന്നും പറയുന്നു. ഇതിൽ ഏതാണ് ശരിയെന്നു മാത്രം അറിയില്ല.’’- അവർ വെളിപ്പെടുത്തി.
‘‘ഞങ്ങൾ ഇതെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്. ഇപ്പോൾ ഉണ്ടായ സംഭവങ്ങളിലൊന്നും ഒരു വിഷമവുമില്ല. ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. അവൻ അവളെയോ അവൾ അവനെയോ കൊലപ്പെടുത്തുമെന്നാണു കരുതിയിരുന്നത്. ഒരു കുഞ്ഞിനോട് ഇതു ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവൻ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കണം. ഈ വീട്ടിലേയ്ക്ക് കയറരുതെന്ന് വർഷങ്ങൾക്കു മുമ്പുതന്നെ അവനോടു പറഞ്ഞതാണ്. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോൾ നൽകിയ പരാതിയിൽ അവൻ ഈ വീട്ടിൽ കയറരുതെന്നു കോടതിയുടെ ഉത്തരവുള്ളതാണ്.’’ – അൽതാസ്യ പറയുന്നു.
ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പറയുന്നതിൽ പൊരുത്തക്കേടുകളുണ്ടെന്നും പ്രതി ജോൺ ബിനോയ് ഡിക്രൂസിന്റെ വളർത്തമ്മ അൽതാസ്യ. താനാണ് പൊലീസിനെ വിളിച്ച് ജോൺ ബിനോയ് കുഞ്ഞിനെ കൊന്ന കാര്യം പറഞ്ഞതെന്നത് കളവാണെന്നും പൊലീസ് വന്നു പറയുമ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അൽതാസ്യ പറയുന്നു. കൊലപാതകത്തിന് ശേഷം ജോൺ ബിനോയ് തന്നെ വന്ന് കണ്ടിരുന്നെന്നും എന്നാൽ, അവനോട് സംസാരിക്കാൻ നിന്നില്ലെന്നും അൽതാസ്യ പറയുന്നു.
കുഞ്ഞിനെ കൊന്നതിനു പിന്നാലെ അവൻ വീട്ടിൽ വന്ന് അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എനിക്ക് ജാമ്യമെടുക്കാൻ വേണ്ടതെല്ലാം ചെയ്യണം, ഞാനൊരു തെറ്റു ചെയ്തിട്ടുണ്ട്, ചിലപ്പോൾ കുറച്ചു ദിവസം അകത്തു കിടക്കും എന്നെല്ലാം പറഞ്ഞു. അവന്റെ കൂട്ടുകാരിൽ ഒരാൾ ഒപ്പമുണ്ടായിരുന്നു. അവനും പറഞ്ഞു ബിനോയ്ക്ക് എന്തോ പറയാനുണ്ടെന്ന്. ഞാൻ പറയാൻ സമ്മതിച്ചില്ല, നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, ദേ തമ്പുരാൻ അവിടെ ഇരിപ്പുണ്ട്. അവിടെ ചെന്നു പറഞ്ഞു കൊള്ളാനാണ് പറഞ്ഞത്. പൊലീസ് വന്നു പറയുമ്പോഴാണ് അവൻ ഒരു കുഞ്ഞിനെ കൊന്ന കാര്യമൊക്കെ അറിയുന്നത്. പക്ഷെ പൊലീസ് പറഞ്ഞത് ഞാൻ വിളിച്ചു പറഞ്ഞു എന്നാണ്, അതു മനസ് അറിയാത്ത കാര്യമാണ്.’’ – അൽതാസ്യ പറയുന്നു.
കൊല്ലപ്പെട്ടത് സജീവ് ഷാജി-ഡിക്‌സി ഡേവിഡ് ദമ്പതികളുടെ മകൾ
സജീവ് ഷാജി-ഡിക്‌സി ഡേവിഡ് ദമ്പതികളുടെ മകളായ നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ രണ്ട് കുട്ടികളും സജീവന്റെ അമ്മയായ സിപ്‌സിയുടെ സംരക്ഷണയിലായിരുന്നു. സിപ്‌സിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസി(27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചാം തിയതി മുതൽ മുത്തശ്ശി സിപ്സിയും ജോൺ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജിൽ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തർക്കങ്ങൾ ഹോട്ടൽ മുറിയിൽ നടന്നിരുന്നു. ജോൺ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതിൽ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനൽകി. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. കാഴ്ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാൽ സംശയങ്ങളുണ്ടായില്ല.
പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ കുട്ടിയെ രാത്രി ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടർന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛർദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവർത്തിച്ചു. എന്നാൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ സിപ്‌സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞിന്റെ അമ്മയായ ഡിപ്‌സി വിദേശത്ത് നിന്ന് എത്തി. ഇവരോടൊപ്പം മൂത്ത കുഞ്ഞിനെ അയച്ചു. ടൈൽ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടർന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.
മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻറെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു
സംഭവം ഇങ്ങനെ
കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുമായി ബിനോയിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടായെന്നും പറയുന്നു. കുഞ്ഞു മരിക്കുമ്പൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോട് കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.
കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഹോട്ടൽ മുറിയിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാക്ക്തർക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടൽ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊലീസിന് നൽകിയ മൊഴി. എന്നാൽ താൻ പുറത്തു പോയ സമയത്താണ് യുവാവ് പെൺകുഞ്ഞിനെ മുക്കി കൊന്നതെന്നാണ് സ്ത്രീയുടെ മൊഴി.
കുട്ടികളുടെ ബന്ധുക്കളുമായെല്ലാം പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടുന്നുണ്ട്. വിദേശത്തുള്ള കുഞ്ഞിന്റെ മാതാവും കൊച്ചിയിൽ എത്തി. ഇവർക്കൊപ്പം മൂത്ത മകനെ പറഞ്ഞു വിട്ടിരിക്കയാണ്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടർന്ന് ഒരു വർഷമായി ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ കൊച്ചിയിലെ പള്ളിയിൽ നടക്കും.
ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നൽകാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ നാല് വയസ്ലുള്ള ആണ്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേസമിതി അധ്യക്ഷ പറഞ്ഞു. കേസിൽ പ്രതിയായ ബിനോയ് ഡിക്രൂസ് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ ബിനോയി ഡിക്രൂസുമായി പൊലീസ് ഹോട്ടലിൽ തെളിവെടുപ്പു നടത്തി. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ പിതാവിന്റെ മാതാവായ സിക്‌സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനുമൊപ്പം ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെൺകുഞ്ഞുമായി എത്തി. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് സ്ത്രീ കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛർദ്ദിച്ച് അവശനിലയിലായെന്നാണ് സ്ത്രീ ഡോക്ടർമാരോട് പറഞ്ഞതെങ്കിലും പരിശോധനയിൽ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടർമാർക്ക് മനസിലായി. ഇതോടെ ആശുപത്രി അധികൃതർ കൊച്ചി നോർത്ത് പൊലീസിൽ വിവരമറിയിച്ചു.
ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥർക്ക് യുവാവിന്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് വ്യക്തമായത്.