തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു.
ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വർണ്ണ വില.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ് എല്ലാദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ( LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയുന്നു. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.
ആവശ്യമാണെങ്കിൽ വലിയ വില വ്യതിയാനമുണ്ടാവുകയാണെങ്കിൽ വില കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാറുണ്ട്. യഥാർത്ഥ വിലയിൽ നിന്നും രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷൻറെ തീരുമാനമുണ്ടെങ്കിലും ക്രമാതീതമായ വില വർദ്ധനവ് കാരണം ലാഭമെടുക്കാതെയാണ് ഇന്നലെ വില നിശ്ചയിച്ചത്.
ഇന്നലെ ഗ്രാമിന് രാവിലെ 5070 രൂപ എന്നുള്ള വിലയാണ് കേരളത്തിലെ അസോസിയേഷൻ പ്രഖ്യാപിച്ചത്. ഉച്ചക്ക് ശേഷം അന്താരാഷ്ട്ര സ്വർണ വിലയിൽ കുറവും, രൂപ കരുത്ത് നേടുകയും ചെയ്തതോടെ സ്വർണ വില കുറയ്ക്കാൻ അസോസിയേഷൻ തീരുമാനിച്ചു. അതനുസരിച്ച് സ്വർണത്തിന് 90 രൂപ ഗ്രാമിന് കുറഞ്ഞു.സ്വർണ വില ഗ്രാമിന് 4980രൂപയും പവന് 39840 രൂപയുമായി.