തിരുവനന്തപുരം: വിതുരയിൽ നഗ്നരായി സ്ത്രീകളുടെ കുളിക്കടവിൽ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. നാട്ടുകാരും തമ്മിലുണ്ടായ അടിപിടിയിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. നാട്ടുകാരെ ആക്രമിച്ചതിന് റിസോർട്ട് ഉടമ, ഇയാളുടെ സുഹൃത്തുക്കളായ അനിൽകുമാർ, മനോജ് എന്നിവർക്കെതിരെയാണ് കേസ്.
സംഘർഷത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് വിതുരയിൽ റിസോർട്ടുകാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
വിതുര ചെറ്റച്ചൽ ആറ്റിന്റെ കരയിൽ പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരുവർഷമായി റിസോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതേ ചൊല്ലി തർക്കങ്ങളും നിലനിന്നിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ മദ്യപിച്ച് നഗ്‌നരായി ആറ്റിൽ കുളിക്കാനിറങ്ങി. സ്ത്രീകളുടെ കുളിക്കടവിൽ നഗ്‌നരായി കുളിക്കുന്നത് നാട്ടുകാരനായ സന്തോഷ് ചോദ്യംചെയ്തു.
ഇതോടെ റിസോർട്ടിൽ വന്നവരും സന്തോഷും തമ്മിൽ കൈയാങ്കളിയായി. വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തിയതോടെ കൈയാങ്കളി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. നാട്ടുകാരായ സന്തോഷ്, മഹിൽ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സന്തോഷിന്റെ മൂക്കിലും കൈകളിലുമാണ് പരിക്ക്. മഹിലിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. റിസോർട്ട് ഉടമയായ സുജിത്ത്, ഇവരോടൊപ്പമുണ്ടായിരുന്ന അനിൽകുമാർ, മനോജ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. വിതുര പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി.
റിസോർട്ട് ഉടമയും കൂട്ടരും സ്ത്രീകളെ അടക്കം മർദിച്ചതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. നേരത്തെ ആറ്റിലെ ദൃശ്യങ്ങൾ പകർത്തുന്നരീതിയിൽ ക്യാമറകൾ സ്ഥാപിച്ചെന്ന് ആരോപിച്ച് നാട്ടുകാർ റിസോർട്ട് ഉടമയെ ചോദ്യംചെയ്തിരുന്നു. ഇതിനെച്ചൊല്ലി സുജിത്തും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായിരുന്നു.