കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ക്യാംപസിൽ യാത്രയയപ്പ് ദിനത്തിൽ വിദ്യാർഥികൾ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാർഥികൾക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയിൽ കാറുകളും ബൈക്കുകളുമായി സ്കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തിൽ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, മുക്കം കല്ലൻതോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികൾ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളിൽ ആയിരുന്നു വിദ്യാർഥികളുടെ ആഘോഷം. സംഭവത്തിൽ പത്ത് വിദ്യാർഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പി.ആർ. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്കൂൾ മൈതാനത്ത് നടന്നിട്ടും അധികൃതർ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും ആർടിഒ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്ത് ഇത്തരം അതിരുവിട്ട ആഘോഷ പരിപാടികൾ നിയന്ത്രിക്കാൻ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ ആവശ്യപ്പെട്ടു.