നർമദാപുരം: മധ്യപ്രദേശിൽ മുസ്‌ലിം പള്ളിക്ക് നേരേ ആക്രമണം. പള്ളിയുടെ വാതിലുകൾ തകർക്കുകയും കാവി നിറം പൂശുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഹോഷങ്കാബാദ് ജില്ലയിലെ നർമദാപുരത്തെ മുസ്ലീം പള്ളിയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് പച്ച നിറത്തിലായിരുന്ന മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശിയതായി കണ്ടെത്തിയത്.
പ്രദേശത്തുള്ള ചില യുവാക്കളാണ് പള്ളിക്ക് കാവി നിറം പൂശിയതായും വാതിൽ തകർക്കപ്പെട്ടതായും ആദ്യം കണ്ടെത്തിയത്.‘പള്ളിയുടെ തടി വാതിലുകൾ തകർത്ത് മരു നദിയിൽ തള്ളി. മിനാരത്തിന് മാത്രമല്ല, ശവകുടീരത്തിനും പ്രവേശന കവാടത്തിനും കാവി നിറം പൂശിയിരുന്നു. കൂടാതെ, പള്ളിക്കുള്ളിലുള്ള ഹാൻഡ് പമ്പും പിഴുതെറിഞ്ഞു,’ പള്ളിയുടെ സൂക്ഷിപ്പുകാരനായ അബ്ദുൾ സത്താർ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനു പിന്നിലാരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. 50 വർഷം പഴക്കമുള്ള പള്ളിയാണിത്.
പൊലീസിന്റെ നേതൃത്വത്തിൽ പള്ളി വീണ്ടും പച്ച നിറത്തിലുള്ള പെയ്ന്റ് അടിക്കാൻ ആരംഭിച്ചിട്ടുണ്ട്. ടൗൺ ഇൻസ്‌പെകടറായ ഹേമന്ദ് ശ്രീവാത്സവ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ പള്ളിക്ക് വീണ്ടും പെയിന്റടിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നും പറഞ്ഞു. അതിനു ശേഷം പ്രതിയെ കണ്ടെത്തും. എന്നാൽ ഇത് പ്രദേശവാസികൾ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും വിവിധ സമുദായത്തിൽ പെട്ടവർ ഇവിടെ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ മുസ്‌ലിം സമുദായാഗംങ്ങൾ പൊലീസിൽ പരാതി നൽകുകയും ചിലർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പൊലീസ് തങ്ങളുടെ പരാതി പരിഗണിച്ചില്ലെന്നും, പ്രതിഷേധമായി തങ്ങൾ ദേശീയ പാത ഉപരോധിച്ച ശേഷമാണ് നടപടികളിലേക്ക് കടന്നതെന്നും നാട്ടുകാർ പറഞ്ഞു.