കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണിക്ക് പുറമേ ഇടുക്കിയിൽ നിന്നുള്ള സിപിഎം നേതാക്കളായ ഒ.ജി. മദനൻ. പാമ്പുപാറ കുട്ടൻ എന്നിവരെയും കേസിൽ നിന്ന് കോടതി ഒഴിവാക്കി.
നേരത്തെ പ്രതികൾ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി വിധി. പിന്നാലെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.
1982 നവംബർ 13-നാണ് യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു അഞ്ചേരി ബേബിയെ വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 2012 മേയ് 25ന് ഇടുക്കി ജില്ലയിലെ മണക്കാട്ട് വച്ച് സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മണി നടത്തിയ വൺ, ടു, ത്രീ പ്രസംഗമാണ് കേസിന് കാരണമായത്.
അഞ്ചേരി ബേബിക്ക് പുറമേ മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ വധം കൂടി അന്വേഷിക്കപ്പെട്ടു. എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരൻ, മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനൻ എന്നിവരെ പ്രത്യേക അന്വേഷ ണസംഘം ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കി.
കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മൂന്നാം പ്രതി പി.എൻ. മോഹൻദാസ് എന്നിവർ അന്വേഷണ സംഘത്തിനു നൽകിയ മൊഴിയാണ് മണിയുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിലായ മണി 44 ദിവസം പീരുമേട് സബ് ജയിലിൽ റിമാൻഡ് തടവുകാരനായി കഴിഞ്ഞു.