തിരുവനന്തപുരം: പാരിപ്പള്ളിയിൽ പോലീസ് സംഘത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അനസിനെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കല്ലന്പലം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് അഞ്ച് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വർക്കല, അയിരൂർ, കല്ലന്പലം, ചാത്തന്നൂർ എന്നി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളത്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അനസിനെതിരെ പാരിപ്പള്ളി പോലീസ് വധശ്രമത്തിനു കേസെടുത്തു.
ഇയാളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കല്ലന്പലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ചന്തു, ജയൻ എന്നിവർ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ശ്രീജിത്തിനെയും ചന്തുവിനെയും ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ശ്രീജിത്തിനു വാരിയെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ വിനോദ് എന്ന പോലീസുകാരൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ ഇന്നു ഡിസ്ചാർജ് ചെയ്തു.
2018 ൽ കല്ലന്പലം മലച്ചിറയിലെ സ്പോർട്സ് ആന്ഡ് ആർട്സ് ക്ലബ് ഭാരവാഹികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് നാലു പോലീസുകാർക്കു കുത്തേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പാരിപ്പള്ളി ജംഗ്ഷന് സമീപമായിരുന്നു സംഭവം നടന്നത്.
ബാറിനു സമീപം അനസും സംഘവും ഉണ്ടെ ന്ന വിവരത്തെത്തുടർന്നാണ് കല്ലന്പലം പോലീസ് സ്റ്റേഷനിൽനിന്നുള്ള പോലീസ് സംഘം മഫ്തിയിൽ പാരിപ്പള്ളിയിലെത്തിയത്. അനസിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസുകാരെ കുത്തി വീഴ്ത്തിയത്.
എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഇയാൾ നാട്ടുകാർക്കു പേടി സ്വപ്നമായിരുന്നു. കല്ലന്പലം സിഐ. ഫറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാൾ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെ ന്നു പോലീസിനോടു ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിട്ടുണ്ട്.