കൊച്ചി: കളമശേരിയിൽ ഇലക്ട്രോണിക് സിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി ഫൈജുൽ മണ്ഡലാണ് മരിച്ചത്. ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അഞ്ച് പേരെ പുറത്തെടുത്തു. ഇനിയും ഒരാളെ കണ്ടെടുക്കാനുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
പുതിയ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് അപകടം ഉണ്ടായത്. 25 അന്യസംസ്ഥാന തൊഴിലാളികളാണ് പണികളിൽ ഏർപ്പെട്ടിരുന്നത്. ഇതിൽ ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. വലിയ കുഴിയിൽനിന്ന് ജോലി ചെയ്യുമ്പോൾ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷമാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം രക്ഷപെടുത്തിയ രണ്ട് തൊഴിലാളികളുടെ നില തൃപ്തികരമാണെന്ന് കളമശേരി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.