ആലപ്പുഴ: ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് തനിക്ക് വേണ്ടി ഇടപെട്ട നേതാവിനെതിരെ സിപിഎം നടപടി സ്വീകരിച്ചതിന്റെ മനോവിഷമത്തിൽ. എരുവ ഉണ്ണിയേഴത്ത് നാരായണനാണ് (ബാബു-60) ജീവനൊടുക്കിയത്. ഇദ്ദത്തെ ഇന്നലെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. ഇക്കാര്യം ബാബുവിന്റെ അയൽവാസിയും സിപിഎം എരുവ കമ്മിറ്റി അംഗവുമായ ആർ ഹരികുമാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടിശ്ശികയുടെ പേരിൽ ഹരികുമാറിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു.
ഇതിനെതുടർന്ന് ഹരികുമാർ കെഎസ്ഇബി ഓഫീസിൽ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞിത് വിവാദമായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹരികുമാറിന്റെ ഒപ്പം ബാബുവും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഹരികുമാറിനെ സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തു.
തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാർട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണൻ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ഓമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: മിഥുൻ, ദിവ്യ.
വാർത്താ അവതാരകയോട് ലിഫ്റ്റ് ചോദിച്ചു; പിന്നാലെ യുവതിക്ക് നേരെ ആക്രമണവും
ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങിയ വാർത്ത അവതാരകയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തിയൂർ പടിഞ്ഞാറ് അജിത്ത് ഭവനത്തിൽ അജിത്ത്(22) ആണ് അറസ്റ്റിലായത്. ഗോവിന്ദമുട്ടം സ്വദേശി മേഘയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്.
പ്രാദേശിക ചാനലിലെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് സ്കൂട്ടറിൽ പോയ വാർത്ത അവതാരകയെ മുട്ടേൽ പാലത്തിന് സമീപം ലിഫ്റ്റ് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതൽ ഹരിപ്പാട്, അടൂർ, കരുനാഗപ്പള്ളി വരെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതി സഞ്ചരിച്ച അന്യ സംസ്ഥാന റജിസ്ട്രേഷൻ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സിഐ ജയകൃഷ്ണൻ, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, സിപിഒമാരായ അജികുമാർ, ഷാജഹാൻ, വിഷ്ണു എസ്.നായർ, ജി.ദീപക്, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നാമക്കലിൽ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി
ചെന്നൈ: നാമക്കലിൽ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. 29 കാരിയായ വിധവയാണ് ആക്രമണത്തിനിരയായത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കുറ്റവാളികൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.യുവതിയുടെ ആഭരണങ്ങളും പ്രതികൾ കവർന്നു.
മെയ് 19നാണ് സംഭവം. വിസാനം തടാകത്തിനു സമീപം സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല കൊള്ളയടിക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ അവളെ ആക്രമിക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. പ്രതികൾ തൻറെ സുഹൃത്തിനെയും മർദിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ഇവരെ വിട്ടയച്ചത്.
യുവതി നാമക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐടി നിയമത്തിലെ 392, 376 ബി, 506 (1), 67 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നവീൻകുമാർ (21), ദിനേശ്കുമാർ (21), പെയിൻററായി ജോലി ചെയ്യുന്ന മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.