നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടില്‍ ലാല്‍കൃഷ്ണ ( ലാലപ്പന്‍ എന്ന് വിളിക്കുന്ന ലാല്‍ കിച്ചു 36 ) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ല്‍ അത്താണി ബാറിന് മുന്‍വശം വച്ച് ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. ഈ കേസില്‍ കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയില്‍ വിചാരണ തീരുന്നതുവരെ ജില്ലയില്‍ പ്രവേശിക്കരുതെന്നും, ഇനി മറ്റ് കേസുകളില്‍ ഉള്‍പ്പെടരുതെന്നും വ്യവസ്ഥയുണ്ടായിരുന്നതാണ്. കഴിഞ്ഞ നവംബറില്‍ നായത്തോടുള്ള ഒരു ബാറിലെ മാനേജരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ലാല്‍കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യ വ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി ജയിലലടച്ചു. ജയിലില്‍ കഴിഞ്ഞ് വരവെയാണ് ആയുധ നിയമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികൂടിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 47 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 35 പേരെ നാട് കടത്തി.