തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിച്ച അക്കൗണ്ടിൽ നിന്നും തൂക്കുപാലത്തെ എഴുപതുകാരിയായ കർത്ത്യായനി പണം പിൻവലിച്ചു. നാല് വർഷം മുമ്പ് ആരോഗ്യ വകുപ്പിന്റെ പിഴവിനെ തുടർന്ന് അൻപതിനായിരം രൂപ എത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മരവിപ്പിക്കൽ നടപടി റദ്ദാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചത്.
അക്കൗണ്ട് പുനസ്ഥാപിച്ചു എന്നറിഞ്ഞ ആശ്വസത്തിൽ ഇടുക്കി തൂക്കുപാലം സ്വദേശിയായ കാർത്ത്യായനി മെമ്പർക്കൊപ്പം ബാങ്കിലെത്തി. അത്യാവശ്യത്തിനുള്ള തുക പിൻവലിച്ചു. പണം കയ്യിൽ കിട്ടിയതോടെ ഒന്നര മാസത്തിനു ശേഷം മനസ് തുറന്ന് ചിരിച്ചു. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. പെൻഷൻ തുകയും തൊഴിലുറപ്പ് പണിക്കൂലിയുമെല്ലാം എത്തിയിരുന്ന അക്കൗണ്ട് മരവപ്പിച്ചതോടെ ഭക്ഷണത്തിനും മരുന്നിനും പണമെടുക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഈ എഴുപതുകാരി. സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടു വന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ഇടപെട്ടത്.
ആറ് വർഷമായി ക്യാൻസർ ചികിത്സയിലാണ് ഈ എഴുപതുകാരി. രോഗം ബാധിച്ചപ്പോൾ ചികിത്സ സഹായത്തിനായി അപേക്ഷിച്ചതിനെ തുടർന്നാണ് 2018 ൽ രണ്ട് തവണ ഇവരുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ വീതം ആരോഗ്യവകുപ്പിൽ നിന്നുമെത്തിയത്. ക്യാൻസർ ചികിത്സക്ക് ആശുപത്രിൽ പോകാൻ പണമെടുക്കാൻ എത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. അതിനാൽ ആശുപത്രിയിൽ പോകുന്ന കാര്യം മുടങ്ങി. പണമെടുക്കാൻ കഴിഞ്ഞതോടെ അടുത്ത ദിവസം തന്നെ തുടർ ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിലാണ് കാർത്ത്യായനി.