കോഴിക്കോട് : പ്രണയിച്ചു വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെതിരേ ആരോപണമുന്നയിച്ച് സി.പി.എം. നേതൃത്വം നടപടിക്ക്. ഇതര മതസ്‌ഥയെ വിവാഹം കഴിച്ച ഷെജിനെ തള്ളിപ്പറഞ്ഞ മുന്‍ എം.എല്‍.എയും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസാണു മിശ്രവിവാഹത്തിനെതിരായ വിവാദ പരാമര്‍ശം നടത്തിയത്.
കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡി.വൈ.എഫ്.ഐ. നേതാവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിനെതിരേയാണ് സി.പി.എം. നടപടിക്കൊരുങ്ങുന്നത്. വിവാഹം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും വിവാഹം നാട്ടില്‍ സാമൂഹിക സ്‌പര്‍ധ ഉണ്ടാക്കിയെന്നുമാണ് ആരോപണം.
അതേസമയം, തങ്ങളുടെ വിവാഹം ലൗ ജിഹാദല്ലെന്നു ഷെജിനും ഭാര്യ ജ്യോത്സനയും മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണ്. സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍നിന്നും തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ഇരുവരും പറഞ്ഞു. വ്യക്‌തിപരമായ കാര്യമായതിനാലാണു വിവാഹത്തെപ്പറ്റി പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നു ഷെജിന്‍ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശി എം.എസ്. ഷെജിന്‍, തെയ്യപ്പാറ സ്വദേശിനിയായ ജ്യോത്സന ജോസഫിനെയും കൂട്ടി നാടുവിട്ടത്.
സൗദിയില്‍ നഴ്‌സായ ജ്യോത്സന മറ്റൊരാളുമായുളള വിവാഹ നിശ്‌ചയത്തിനായി രണ്ടാഴ്‌ച മുമ്പാണു നാട്ടിലെത്തിയത്. ശനിയാഴ്‌ച രാവിലെ 11-നു പുറത്തുപോയ ജ്യോത്സന തിരികെയെത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. മൂന്നു ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് സി.പി.എം. ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ജ്യോത്സനയുമായി ഷെജിന്‍ ഒളിവില്‍ കഴിയുന്നതെന്നാണ് ജ്യോത്സനയുടെ കുടുംബം ആരോപിക്കുന്നത്
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിനികളെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നാണ് ജോര്‍ജ് എം.
തോമസ് അഭിപ്രായപ്പെട്ടത്. ഷെജിന് ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.
ക്രൈസ്‌തവ സമുദായം പാര്‍ട്ടിയുമായി അടുക്കേണ്ട സമയത്തുണ്ടായ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജ്യോത്സന 15 ദിവസം മുമ്പാണ് വിദേശത്തുനിന്നു വന്നത്. 15 ദിവസംകൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്നു തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെജിനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമെന്നു ജോര്‍ജ് എം. തോമസ് വ്യക്‌തമാക്കി.
ജ്യോത്സനയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ ദമ്പതികള്‍ കോടതിയില്‍ ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നു ജ്യോസന വ്യക്‌തമാക്കിയതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും പോകാനനുവദിച്ചു.