അമരാവതി: ആന്ധ്രാപ്രദേശിലെ ജിന്ന ടവറിന്റെ പേര് മാറ്റി എപിജെ അബ്ദുൾ കലാം ടവറെന്ന് നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേവുമായി ബിജെപി. ചൊവ്വാഴ്ച വൈകിട്ട് ഗുണ്ടൂരിലെ ജിന്ന ടവർ സെന്ററിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചരിത്രപ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയെ ബിജെപിയുടെ രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു അപലപിച്ചു.
ടവറിന്റെ പേര് മാറ്റണമെന്ന് തങ്ങളുടെ പാർട്ടി മാത്രമല്ല, ജനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു. ജിന്നയുടെ പേര് ഒഴിവാക്കി ടവറിന് അബ്ദുൾ കലാമിന്റെ പേര് നൽകണമെന്ന ആവശ്യത്തിന് വ്യാപക പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യത്തെ അടിച്ചമർത്തുന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും വീരരാജു കൂട്ടിച്ചേർത്തു.