വാഷിങ്ടൻ ∙ വീണു പരുക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം ഫ്രീസറിനുള്ളിലാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം നടന്നത്. ഡോറിസ് കമ്മിങ്ങിനെ (82) ആണ് പേരക്കുട്ടിയായ റോബർട്ട് കെയ്ത് ഫിഞ്ചർ (29) ജീവനോടെ ഫ്രീസറിനുള്ളിൽ ഇട്ടത്.
വീണ് പരുക്കേറ്റ കമ്മിങ്ങിനെ ആശുപത്രിയിലാക്കുന്നതിനു പകരം ഫിഞ്ചർ വീട്ടിനുള്ളിലൂടെ വലിച്ചിഴച്ച് എല്ലുകൾ നുറുങ്ങിയ അവസ്ഥയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി വലിയ ഫ്രീസറിൽ വച്ചു. തുടർന്ന് മാസങ്ങളോളം അതേ വീട്ടിൽ താമസിച്ചു.
ഭാര്യയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ഫിഞ്ചറിന്റെ പേരിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. അക്കാരണത്താലാണ് ഇയാൾ വിവരം പൊലീസിൽ അറിയിക്കാതിരുന്നത്. കമ്മിങ് അമേരിക്ക വിട്ട് മറ്റെവിടെയോ പോയി എന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. അതേസമയം, താൻ ഏറ്റവും സ്നേഹിച്ചിരുന്നത് മുത്തശ്ശിയെ ആയിരുന്നു എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തന്നോട് സ്നേഹവും അനുകമ്പയും കാണിച്ചിരുന്ന ഏക കുടുംബാംഗവും മുത്തശ്ശി ആയിരുന്നുവെന്നാണ് ഫിഞ്ചർ പറഞ്ഞത്.