തൃശൂര്‍: വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു. പാൽ വില വർധിപ്പിച്ചാലും കർഷകർക്ക് ഒരു ഗുണവുമില്ല. ഇത്തരം ദുരിതത്തിന് സർക്കാറോ മിൽമയോ കൈത്താങ്ങാവുന്നില്ലെന്ന പരിവേദനമാണ് ക്ഷീര കർഷകർക്കുള്ളത്.
ഈ മേഖലയിലെ മാമൂലുകളും ചൂഷണങ്ങളും തങ്ങളെ തളർത്തുകയാണെന്ന് സമൃദ്ധി ക്ഷീര കർഷക സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിനും വകുപ്പ് മന്ത്രിക്കും വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ മേഖലയിൽ കർഷകരുടെ എണ്ണം വൻതോതിൽ കുറയും. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണമേന്മയില്ലാത്ത പാൽ കേരളത്തിലേക്ക് ഒഴുകുമെന്ന് സമൃദ്ധി ക്ഷീര കർഷക സംഘം ജനറൽ സെക്രട്ടറി സെബി പഴയാറ്റിൽ, വൈസ് പ്രസിഡന്റ് സി.വി. മുഹമ്മദാലി, സെക്രട്ടറിമാരായ അനീഷ് മനോഹരൻ, അബ്ദുൽ അസീസ് എന്നിവർ വ്യക്തമാക്കി.