സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തശേഷം ഇറങ്ങിയോടിയ 32കാരൻ പിടിയിൽ. ഓട്ടോഡ്രൈവറായ പേരോട് സ്വദേശി മീത്തലായി മുഹമ്മദ് (38) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് തലശ്ശേരി ഭാഗത്തുനിന്നു നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയെ മുഹമ്മദ് ശല്യം ചെയ്തത്. സ്റ്റാൻഡിലെത്തിയപ്പോൾ ഇയാൾ ബസിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
ബസിറങ്ങിയ വിദ്യാർത്ഥിനി സ്റ്റാൻഡിൽനിന്ന് കരയുന്നത് ശ്രദ്ധയിൽപെട്ട ഹോം ഗാർഡും വ്യാപാരികളും വിദ്യാർത്ഥിനിയോട് കാര്യംതിരക്കി. ഇതിനിടയിൽ ഇയാൾ സ്റ്റാൻഡിന് പിൻവശത്തുള്ള റോഡ് വഴി ഓടി രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർത്ഥിനി നാദാപുരം പൊലീസിൽ പരാതി നൽകി. സ്റ്റാൻഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ യുവാവ് ഓടി പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.