ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ മന്ത്രി ഒറ്റപ്പെടുമെന്ന് സിഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബാലൻ. ഏതു മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെന്റിന്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനംപോലും നടപ്പാക്കുന്നില്ലെന്നും എ.കെ. ബാലൻ പറഞ്ഞു. ജീവനക്കാരെ സിഐ.ടി.യുവിനും സർക്കാറിനും എതിരാക്കുകയെന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് എ.കെ. ബാലൻ വീണ്ടും മന്ത്രിക്കെതിരെ എത്തിയത്. ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്നത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്തശേഷം യൂനിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന മന്ത്രിയുടെ നിലപാട് ഇടതുസർക്കാറിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എ.കെ. ബാലൻ ഫേസ്ബുക്കിൽ വിമർശിച്ചത്. അതേസമയം, ബാലന്റെ വിമർശനം കാര്യമറിയാതെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഉത്തരവിറക്കിയത് മാനേജ്മെന്റാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാലന്റെ സംശയം ദൂരീകരിക്കണം. താനിരിക്കുന്ന കസേരക്ക് എതിരെയാണ് വിമർശനങ്ങൾ ഉയരുന്നതെന്നും ആന്റണി രാജു പറഞ്ഞു.