വൈദ്യുതവാഹനങ്ങൾക്കായി തൃശൂരിൽ തുറന്ന ഇ ചാർജിങ് സ്റ്റേഷനിൽ കെഎസ്ഇബിക്കു വരുമാനനഷ്ടമുണ്ടായതായി കണ്ടെത്തി. ഇവിടെ മാത്രം കഴിഞ്ഞ ജൂൺ 1 വരെ 14,000 യൂണിറ്റ് വൈദ്യുതി നഷ്ടപ്പെട്ടു.
യൂണിറ്റിന് 8 രൂപയും 80 പൈസ സർവീസ് ചാർജുമാണ് കെഎസ്ഇബി ചാർജിങ്ങിന് ഈടാക്കുന്നത്. ടൈറെക്സ് എന്ന ഏജൻസിക്കാണു നടത്തിപ്പു ചുമതല. മൊബൈൽ ആപ് വഴി പണം അടച്ചശേഷം വേണം വാഹനം ചാർജ് ചെയ്യാൻ. എന്നാൽ തൃശൂർ കേന്ദ്രത്തിൽ ചാർജ് ചെയ്ത വകയിൽ ബോർഡിനു വരുമാനമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, 1,23,200 രൂപ നഷ്ടമായെന്നുമാണു പ്രാഥമിക നിഗമനം.
തുക ഈടാക്കാനുള്ള ആപ് പ്രവർത്തനക്ഷമമാക്കാത്തതാണു കാരണം. ജീവനക്കാരുടെ പരാതിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു നഷ്ടം കണ്ടെത്തിയത്. സംസ്ഥാനത്ത് കെഎസ്ഇബി 52 ഇ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.