കർണാടക ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി അന്തരിച്ചു.ബംഗളൂരുവിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 61 വയസായിരുന്നു.
ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമായ കട്ടി ഹുക്കേരി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. എംഎൽഎ ആയിരുന്ന പിതാവ് വിശ്വനാഥ് കട്ടിയുടെ നിര്യാണെത്തുടർന്ന് നടന്ന 1985-ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ഹുക്കേരിയിലെ ബെല്ലാബഗേവാഡി ഗ്രാമത്തിൽ ജനിച്ച കട്ടി ജനതാ പാർട്ടിയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ജനതാദൾ, ജനതാദൾ യുണൈറ്റഡ്, കോണ്ഗ്രസ് പാർട്ടികളിലും പ്രവർത്തിച്ച ശേഷമാണ് ബിജെപിയിൽ അംഗമായത്.