പെരുമ്പാവൂർ: പത്രപ്രവർത്തകരല്ല, എന്നാൽ പ്രസ് ക്ലബിലുണ്ട്, പുറത്താകേണ്ടവരാണ് എന്നാൽ കമ്മിറ്റിയിലുണ്ട്… വിചിത്രസംഭവം നടന്നുകൊണ്ടിരിക്കുന്നത് പെരുമ്പാവൂർ പ്രസ് ക്ലബിലാണ്. പത്രത്തിൻ്റെയോ ചാനലിൻ്റെയൊ പ്രതിനിധിയല്ലാതെ പെരുമ്പാവൂർ പ്രസ് ക്ലബിൽ വിലസുന്ന 3 പേരാണ് കഥാപാത്രങ്ങൾ. റഷീദ് മല്ലശേരി, ജബ്ബാർ വാത്തേലി, അജയകുമാർ എന്നിവരാണ് ബൈലോ പ്രകാരം പുറത്താകേണ്ടവർ.
വിചിത്രമായ സംഗതി കൂടിയുണ്ട്. ഇവർ മൂന്നു പേരും പ്രസ് ക്ലബിൻ്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലുണ്ട് എന്നതാത്. ഇവർ കൂടിയുള്ള കമ്മിറ്റിയാണ് ഇവരെ പുറത്താക്കാൻ തീരുമാനമെടുത്തത്! അതെ കമ്മിറ്റിയാണ് ഇവരെ താൽക്കാലികമായി തുടരാൻ അനുവദിച്ചതും! അനർഹരായവർ തിങ്ങിനിറഞ്ഞതോടെ പത്ര സമ്മേളനം നടത്തുന്നവർക്കാണ് അധിക ചിലവ്. ചായയും ചോറും മദ്യവും സമ്മാനങ്ങളും അനർഹരായവർക്ക് നൽകിയിട്ട് എന്ത് പ്രയോജനം. അർഹരായവർക്ക് നൽകിയാലും വാർത്ത കയറാറില്ലെന്നതാണ് മറ്റൊരു സത്യം.
സാറ്റലൈറ്റ് ചാനലുകളുടെ പ്രതിനിധികളും പുറത്താക്കപ്പെടേണ്ടവരാണെന്നാണ് വെപ്പ്. എന്നാൽ അത്തരക്കാരെയും സംരക്ഷിക്കുന്നുണ്ട്. പത്രപ്രവർത്തന ജോലിയിൽ ഇല്ലാത്തവരെ നിലവിലുള്ള കമ്മിറ്റി തിരുകി കയറ്റിയെന്നാണ് വിമർശനം. എട്ട്മാസങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിൻ്റെയും പ്രതിനിധി അല്ലാത്ത ഈ 3 പേരെ പുറത്താക്കാൻ തീരുമാനം എടുത്തിരുന്നു.
പുറത്താക്കാതിരിക്കണമെങ്കിൽ ഏതെങ്കിലും ഒരു മാധ്യമത്തിൻ്റെ പ്രതിനിധിയാണെന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയത് ആറുമാസത്തെ സമയവും. അന്തിമ ദിവസം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ഇടക്ക് ഒരു കമ്മിറ്റി കൂടി തൽസ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ പുറത്താക്കാത്തതിനെ തുടർന്ന് ഒരു വിഭാഗം പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. പ്രസ് ക്ലബിലെ തിരിമറികൾ പുറത്താകാതിരിക്കാനാണ് ഇവരെ സംരക്ഷിക്കുന്നതെന്നാണ് ഒരു വിഭാഗത്തിൻ്റെ ആക്ഷേപം.
റഷീദ് മല്ലശേരി, ജബ്ബാർ വാത്തേലി, അജയകുമാർ എന്നിവരെ പുറത്താക്കാൻ തീരുമാനിച്ചതും താൽക്കാലികമായി തുടരാൻ അനുവദിച്ചതും കമ്മിറ്റി തീരുമാനമാണെന്ന് പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡൻറ് സുരേഷ് കീഴില്ലം മീഡിയ മലയാളത്തോട് പറഞ്ഞു.