തൊടുപുഴ: തൊടുപുഴയിൽ മരിച്ച നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടന്നത് കൊലപാതകമെന്നത് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നും ജലാംശം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അമിത രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് തൃശുർ കൊരട്ടി സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്നായിചോദ്യം. 28 വയസുകാരിയായ യുവതി ഇതിനുത്തരം കൃത്യമായി പറയാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടില്‍ ബാത്ത് റൂമിലുണ്ടെന്ന് മറുപടി കൊടുത്തത്. പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. കൊലപാതകമെന്ന നിഗമനത്തിൽ തന്നെയായിരുന്നു പൊലീസ്.
തൃശൂർ കൊരട്ടി സ്വദേശിയാണ് യുവതി. ഭർത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭർത്താവ് നൽകിയ പരാതിയിൽ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പൊലീസ് തൊടുപുഴയിൽ എത്തിച്ചു. തുടർന്ന് കരിമണ്ണൂരിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. പുലർച്ചെയാണ് പ്രസവം നടന്നത്. ശുചിമുറിയിൽ കയറിയ യുവതി കുറച്ചുകഴിഞ്ഞ് ഭർത്താവിനോട് ചൂടുവെള്ളം ആവശ്യപ്പെട്ടു. കാരണം ചോദിച്ചെങ്കിലും യുവതി വാതിൽ തുറക്കാൻ തയ്യാറായില്ല. ഇതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് ശുചിമുറിയിൽ കയറിയപ്പോഴാണ് രക്തസ്രവം കണ്ടത്. ഭർത്താവ് ഉടൻതന്നെ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതാണെന്ന് വ്യക്തമായത്. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസിന്റെ പരിശോധനയിലാണ് ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ശേഷം ഇവർ ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ ഡോക്ടർമാരെ ഒന്നും അറിയിക്കാതിരിക്കാൻ ഇരുവരും ശ്രമിച്ചു. എന്നാൽ പരിശോധനയിൽ ഗർഭം തെളിഞ്ഞതോടെ എല്ലാം പൊളിഞ്ഞു… ഇത്തരത്തിലാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എങ്കിലും സാഹചര്യങ്ങളും മറ്റും ഭർത്താവിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. ചികിൽസയിലാണ് യുവതി. അതിന് ശേഷം വിശദ മൊഴി എടുക്കും. അതിലൂടെ മാത്രമേ ഭർത്താവിന്റെ പങ്ക് വെളിപ്പെടൂ.
ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി. ഇതാണ് നിർണ്ണായകമായത്.
കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്. പിന്നീട് പൊലീസിനോട് പുതിയ കഥയും പറഞ്ഞു. മുമ്പ് യുവതി നാടുവിട്ടതു കൊണ്ടു മാത്രം ഇത് പൊലീസ് വിശ്വസിക്കുകയാണ്.
ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും യുവതി തയ്യാറായില്ല. പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി.