അതിരപ്പിള്ളിയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത് പരിശോധനയിൽ ആന്ത്രാക്സാണെന്നു സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിൽ രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ പ്രാഥമിക സന്പർക്കം പുലർത്തിയവരെ ക്വാറന്റെെൻ ചെയ്തു നിരീക്ഷിക്കുവാനും അടുത്തദിവസങ്ങളിൽ പ്രദേശവാസികൾക്കു ബോധവൽക്കരണം നല്കുന്നതോടൊപ്പം പ്രദേശത്തെ വളർത്തു മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പു നല്കാനും തീരുമാനമായി.
ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് എത്തിക്കുന്നതിനും മറവു ചെയ്യുന്നതിനും ചുമതലപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേർക്കു സന്പർക്കം ഉണ്ടായതിനാൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
കന്നുകാലികൾ സ്വതന്ത്രമായി തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന മേഖലയായതിനാൽ ഈ പ്രദേശത്തെ വളർത്തുമൃഗങ്ങളെ പരിശോധിക്കണമെന്നും പ്രതിരോധ വാക്സിനേഷൻ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.