ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായാൽ നിലവിൽ ടീമിനൊപ്പമുള്ള രണ്ട് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങും. ട്രാവലിങ് റിസർവായി ടീമിനൊപ്പമുള്ള ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങുക. 15 അംഗ സംഘത്തിനൊപ്പം നാല് താരങ്ങളെ റിസർവായി എടുത്തിരുന്നു. ഇരുവർക്കുമൊപ്പം റിങ്കു സിങ്, ഖലീൽ അഹമദ് എന്നിവരാണ് ഉണ്ടായിരുന്നത്. റിങ്കുവും ഖലീലും ടീമിൽ തുടരും.
ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിനു ശേഷമായിരിക്കും ഗില്ലും ആവേശും മടങ്ങുക. 15 അംഗ സംഘത്തിലെ ആർക്കെങ്കിലും പരിക്കേറ്റാൽ പകരം ഉൾപ്പെടുത്തുന്നതിനായാണ് ടീമുകൾ റിസർവ് താരങ്ങളെ പ്രഖ്യാപിച്ചത്.സൂപ്പർ എട്ടിൽ എത്തിയതിനാൽ കാനഡക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിച്ചേക്കാം. മലയാളി താരം സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിച്ചേക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങൾ അമേരിക്കയിലായിരുന്നു. പേസർമാർക്കാണ് പിച്ചുകളിൽ നേട്ടമുണ്ടായത്. സ്പെഷലിസ്റ്റ് സ്പിന്നർമാരെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല. സൂപ്പർ എട്ടിൽ അതിനു മാറ്റം സംഭവിച്ചേക്കും. യുസ്‍വേന്ദ്ര ചഹലിനു അങ്ങനെയെങ്കിൽ സാധ്യത കൂടും.