കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആദരാഞ്ജലി അർപ്പിച്ചത്. തന്റെ സുഹൃത്തായിരുന്നു വിനോദ് എന്നാണ് താരം കുറിച്ചത്.
സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ- എന്നാണ് വിനോദിന്റെ ഫോട്ടോ പങ്കുവച്ച് താരം കുറിച്ചത്. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള വ്യക്തിയാണ് വിനോദ്. മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലാണ് വിനോദ് അഭിനയിച്ചിട്ടുള്ളത്.
സിനിമയെ ഏറെ സ്വപ്നം കണ്ടിരുന്ന വിനോദ് മമ്മൂട്ടിയുടെ ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിൽ ചെറിയ റോളിൽ എത്തി. സംവിധായകർ ഉൾപ്പടെ നിരവധി പേരാണ് വിനോദിന് ആദരാഞ്ജലികൾ അർപ്പിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം. എറണാകുളത്തു നിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു.
