ഹൈക്കോടതി വിധിക്കെതിരെ കെജരിവാള്‍ സുപ്രീം കോടതിയില്‍; അടിയന്തരവാദം ആവശ്യപ്പെടും

0

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി നല്‍കിയതായി കെജരിവാളിന്റെ അഭിഭാഷകന്‍ വിവേക് ജയിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും.

അഴിമതിക്കേസില്‍ കെജരിവാളിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നും ജ്‌സ്റ്റിസ് സ്വര്‍ണ കാന്തശര്‍മ വിധിയില്‍ പറഞ്ഞു. ‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’- കെജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായ വിധിയില്‍ പറയുന്നു.എഎപി കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായര്‍ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയില്‍നിന്നു സ്വീകരിച്ചെന്നും കെജരിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയില്‍ വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ 70ാം വകുപ്പ് കേസില്‍ ബാധമാണ്. കമ്പനികളുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പാണിത്. തെരഞ്ഞെടുപ്പു സമയത്തെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന വാദം കോടതി തള്ളി. കള്ളപ്പണക്കേസിലെ അറസ്റ്റിനും കോടതി നടപടികള്‍ക്കും തെരഞ്ഞെടുപ്പു സമയം ബാധകമല്ലെന്നും വിലയിരുത്തി.

ഏപ്രില്‍ 15വരെയാണ് കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയില്ല. മാപ്പുസാക്ഷികളുടെ മൊഴികളെ അവിശ്വസിക്കാനാകില്ല, മാപ്പുസാക്ഷിസാക്ഷി നിയമം 100 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണ്. ഹര്‍ജിക്കാരനെ കുടുക്കാനായി ഇപ്പോള്‍ ഉണ്ടാക്കിയതല്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here