കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പദാർത്ഥത്തിന്റെ ലാബ് പരിശോധന ഫലം ഇന്ന് വരും. സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാര്ഥമെന്നാണ് നിഗമനം. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്.
അതിക്രമം നടത്തിയ ആളെക്കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെയില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യും. കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ, ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.
അതിനിടെ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. സംഭവത്തിൽ പാർട്ടി പോലീസിന് പരാതി നൽകുമെന്നും പികെ ശ്രീമതി പറഞ്ഞു.