മുളക് വില കുത്തനെ ഇടിഞ്ഞു; കര്‍ണാടകയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം; വാഹനങ്ങള്‍ കത്തിച്ചു

0

ബംഗളുരു: കര്‍ണാടകയിലെ ഹാവേരിയിലെ ബ്യാഡഗിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. മുളകിന്റെ വില തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് വന്‍തോതില്‍ സംഘര്‍ഷം ഉണ്ടായത്. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഞായറാഴ്ച വരെ ക്വിന്റലിന് 25,000 രൂപവരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയോടെ പന്ത്രണ്ടായിരം രൂപയായി ഇടിഞ്ഞതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ കഴിഞ്ഞാല്‍ വന്‍ തോതില്‍ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. വന്‍ തോതില്‍ വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അധികൃതര്‍ പറയുന്നത്. കിംവദന്തിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി പൊലീസിനും എപിഎംസി ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എപിഎംസി ഓഫീസ് അടിച്ചുതകര്‍ത്തു. രണ്ടുപൊലീസ് വാഹനങ്ങള്‍ കത്തിച്ചു. അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എപിഎംസി ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള ആശയക്കുഴപ്പമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ലക്ഷം ക്വിന്റല്‍ മുളക് കെട്ടിക്കിടക്കുന്നതായി എപിഎംസി അധികൃതര്‍ പറയുന്നത്. ഇത്തവണ വന്‍തോതില്‍ ഉത്പാദനം ഉണ്ടായതും വില കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here