ജയ്പുര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 186 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്. റിയാന്‍ പരാഗിന്റെ അവസരോചിത ഇന്നിങ്‌സാണ് ടീമിനു തുണയായത്. താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
ടോസ് നേടി ഡല്‍ഹി ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനു മികച്ച തുടക്കമിടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാമനായി ഇറക്കാനുള്ള തീരുമാനത്തോടു 100 ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് പിന്നീട് ജയ്പുര്‍ കണ്ടത്. ടീമിനു ആവശ്യമുള്ള നേരത്ത് രക്ഷകനായി പരാഗ് മാറി.
ആൻറിച് നോര്‍ക്യെ എറിഞ്ഞ അവസാന ഓവറില്‍ 4, 4, 6, 4, 6, 1 എന്നിങ്ങനെയായിരുന്നു പരാഗിന്റെ കത്തിക്കയറല്‍. 25 റണ്‍സാണ് താരം ഈ ഒറ്റ ഓവറില്‍ അടിച്ചത്.
45 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും സഹിതം റിയാന്‍ പരാഗ് 84 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഏഴ് പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 14 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയറും കളം വാണു പരാഗിനു കൂട്ടായി ക്രീസില്‍ നിന്നു.യശസ്വി ജയ്‌സ്വാള്‍ (5), ജോസ് ബട്‌ലര്‍ (11), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (15) എന്നിവര്‍ പെട്ടെന്നു പുറത്തായി. രാജസ്ഥാന്‍ 36 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച റിയാന്‍ പരാഗും ആര്‍ അശ്വിനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി.
അശ്വിന്‍ 19 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 29 റണ്‍സെടുത്തു. 12 പന്തില്‍ 20 റണ്‍സുമായി ധ്രുവ് ജുറേല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയെങ്കിലും അധികം നീണ്ടില്ല. പിന്നീട് ഹെറ്റ്‌മെയറും പരാഗും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ നയിച്ചത്. അവസാന ഓവറില്‍ പരാഗ് അടിച്ച 25 റണ്‍സാണ് കളിയില്‍ നിര്‍ണായകമാകുന്നത്.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ആന്‍റിച് നോര്‍ക്യെ, മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.