പ്രയാഗ് രാജ്: ഹിന്ദു-മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ കേട്ട ശേഷമേ ഷാഹി ഈദ്ഗാഹ് മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്താനുള്ള നടപടിക്രമം തീരുമാനിക്കുകയൊള്ളു എന്ന് അലഹബാദ് ഹൈകോടതി. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനടുത്തുള്ള മസ്ജിദിൽ കോടതി നിരീക്ഷണത്തിൽ സർവേ നടത്താമെന്ന് ഡിസംബർ 14നാണ് ഹൈകോടതി ഉത്തരവിട്ടത്.
ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജി ജനുവരി 16ന് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും മുസ്ലിം വിഭാഗം വ്യാഴാഴ്ച ബോധിപ്പിച്ചിരുന്നു. സർവേ സംഘത്തെ നയിക്കാൻ റിട്ട. ഹൈകോടതി ജഡ്ജിയെ നിയോഗിക്കണമെന്ന് ഹിന്ദു വിഭാഗം ആവിശ്യം ഉന്നയിച്ചിരുന്നു.
ഷാഹി ഈദ്ഗാഹ് മസ്ജിദ് സമുച്ചയം മുമ്പ് ക്ഷേത്രമായിരുന്നതിന്റെ അടയാളമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് സർവേ നടത്താൻ അനുമതി നൽകിയത്.