മോദിയുടെ വരവ് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ല ; കെ രാജൻ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. മോദിയുടെ വരവ് കൊണ്ട് തട്ടുകടക്കാര്‍ക്കും ചെറിയ കച്ചവടം നടത്തുന്നവര്‍ക്കും നല്ല കച്ചവടം ലഭിച്ചു. അതിന് മോദിക്ക് പ്രത്യേക നന്ദിയെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു.

മോദിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിലും മന്ത്രി പ്രതികരിച്ചു. എത്ര തവണ മോദി ഇത് പറഞ്ഞു. അത് ഏജന്‍സികള്‍ അന്വേഷിച്ച കാര്യമാണ്. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്. ഇത്രയും കാലം അന്വേഷിച്ചിട്ട് എന്ത് കിട്ടിയെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടേത് കട്ട് ആന്‍ഡ് പേസ്റ്റ് പ്രസംഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. മോദിയുടെ ഗ്യാരന്റികള്‍ എല്ലാം വാക്കുകളില്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരത്തെകുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. തൃശൂര്‍ പൂരത്തെ രാഷ്ട്രീയവത്കരിച്ചു എന്ന പ്രയോഗം ദൗര്‍ഭാഗ്യകരമാണ്. തങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാവുമെന്നുംതൃശ്ശൂര്‍ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷ്ട്രീയ ഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

മോദിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകള്‍ നഗ്‌നരായി ഓടിയതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. വടക്കുന്നാഥന്റെ മണ്ണില്‍ പ്രധാനമന്ത്രിക്ക് ഒന്ന് ഏറ്റുപറയാമായിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കാന്‍ ധൈര്യമുണ്ടോ?. കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം നല്‍കാം എന്ന് ഗ്യാരന്റി ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.

സര്‍ക്കാരിന് മോദി വിരോധമാണെന്ന് തേക്കിന്‍കാട് മൈതാനിയില്‍ വച്ച് നടന്ന മഹിള സംഗമ പരിപാടിയില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ല. തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. ശബരിമലയിലും സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാണെന്നും മോദി വിമര്‍ശിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here