പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. പ്രത്യേക പരിശോധനകൾ ഉറപ്പാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. പുതുവത്സരത്തിന് നല്ല തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന പരിശോധന അടക്കം നടത്തും. മാനവീയത്തിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ഡിജെ പാർട്ടികൾ നിബന്ധനകളോടെ നടത്തണം.
പാർട്ടിക്ക് എത്തുന്നവരുടെ പേര് വിവരങ്ങൾ സൂക്ഷിക്കണം. സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണം. കുട്ടികൾ എത്തുന്ന സ്ഥലങ്ങളിൽ മദ്യം അനുവദിക്കരുത്. ഇത് നോട്ടീസ് രൂപത്തിൽ എല്ലാ ഹോട്ടലുകളിലും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണ്ഫോമിലും ഉണ്ടാകും. സൗണ്ട് ഓപ്പറേറ്റർമാർക്കും പ്രത്യേകം നോട്ടീസ് നൽകും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അവർക്കെതിരെ നടപടി എടുക്കും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. ബീച്ചുകളിൽ 12 മണിക്ക് മുകളിൽ പ്രവേശനം ഉണ്ടാകില്ല. മുൻ വർഷങ്ങളിൽ പുതുവത്സരത്തിന് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ 12.30 ന് ഡി ജെ പാർട്ടികൾ അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.