വയനാട്ടിലെ വാകേരിയിൽനിന്ന് കൊണ്ടുവന്ന നരഭോജിക്കടുവയ്ക്ക് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഇന്ന് ശസ്ത്രക്രിയ നടത്തും. മണ്ണുത്തി വെറ്റിനറി സർവകലാശാല സർജറി വിഭാഗം മേധാവി ഡോ ശ്യാം കെ വേണുഗോപാലിന്റെ നേതൃത്വത്തിലായിരിക്കും ശസ്ത്രക്രിയ. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകിയിരുന്നു.
കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ നിർത്തും.