കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ വൈകിയെന്ന് ആരോപണവുമായി ബന്ധുക്കള്‍. കൊടുകപ്പാറ സ്വദേശി 22 വയസ്സുള്ള രാജേഷാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ വൈകി എന്നാണ് പരാതി. വീഴ്ച ഇല്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിശദീകരണം. ആരോഗ്യവകുപ്പ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് ഇരിട്ടി കൊട്ടകപ്പാറ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ രാജേഷ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ നല്‍കുന്നതിന് വേണ്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. പക്ഷേ, അവിടെ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ല എന്നാണ് മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ ആരോപിക്കുന്നത്. ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടു കൂടിയാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. പക്ഷേ രക്തപരിശോധന ഫലം ലഭിക്കുന്നതിന് വരെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പിന്നീട് കാര്യമായ ചികിത്സയൊന്നും ലഭ്യമായില്ലെന്നാണ് കുടുംബം പറയുന്നത്.
ചികിത്സയ്ക്കായി ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. മറ്റെങ്ങോട്ടെങ്കിലും കൊണ്ട് പൊയ്ക്കോളൂ എന്ന മട്ടില്‍ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത് എന്ന് രാജേഷിന്റെ വീട്ടുക്കാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാജേഷിന്റെ മരണം.