ദില്ലിയിലെ നന്ദ് നഗറിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിനുള്ളിൽ നിന്നും ദുര്‍ഗന്ധം ഉണ്ടായത് മൂലം നാട്ടുകാരും ബന്ധുക്കളും പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് മതൃദേഹം കണ്ടെത്തിയത്.
ഡിസംബര്‍ 10 നാണ് 60 വയസുള്ള ആശാ ദേവിയെ കാണാതാകുന്നത്. ഡിസംബര്‍ 13 ന് അവരുടെ മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ നന്ദ് നഗരിയില്‍ ഇവര്‍ പോയിരുന്നുവെന്നും പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് മകൻ പൊലീസിന് നൽകിയ പരാതി.
വെള്ളിയാഴ്ച വൈകിട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ താഴത്തെ നിലയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് താഴത്തെ നിലയിലുള്ള ആശാ ദേവിയുടെ കിടപ്പ് മുറിയിൽ നിന്നും ആശാ ദേവിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിൽ കണ്ടെത്തുന്നത്.
സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സംഘം പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.