കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗം നടക്കാനിരിക്കുന്ന ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം. സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ പ്രവർത്തകർ തടഞ്ഞു. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. പദ്മശ്രീ ജേതാവ് ബാലന്‍ പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെയാണ് എസ്.എഫ്.ഐ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറ്റി വിട്ടില്ല.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സല്‍ പ്രതികരിച്ചു.
പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇവരില്‍ സി.പി.എം അനുകൂല സംഘടനകളുമായും യു.ഡി.എഫ് അനുകൂല സംഘടനകളുമായും ബന്ധമുള്ളവരുണ്ട്. ഇവരെയാരെയും ഹാളിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്നും എസ്എഫ്ഐ വിലക്കിയില്ല. എന്നാല്‍, ബാലൻ പൂത്തേരിയടക്കം സംഘപരിവാർ ബന്ധമുള്ള ആറ് പേരെയാണ് പ്രവർത്തകർ തടഞ്ഞത്. ഇവർ നിലവിൽ ഗേറ്റിന് പുറത്ത് നിൽക്കുകയാണ്. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസ് ശ്രമം സ്ഥലത്ത് സംഘർഷത്തിന് വഴിവച്ചു.