ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകൾക്ക് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. തങ്ങളുടെ സ്ഥാപനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകളിൽ അധികൃതരും രക്ഷിതാക്കളും വിദ്യാർഥികളും ഭീതിയിലായി.
ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന് ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ വസതിക്ക് എതിർവശത്തുള്ളതാണ്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ 15 സ്‌കൂളുകളിലെ വിദ്യാർഥികളേയും ജീവനക്കാരേയും അടിയന്തരമായി പൊലീസ് ഒഴിപ്പിക്കുകയും ചെയ്തു. സ്‌കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം.
വൈറ്റ്ഫീൽഡ്, കോറെമംഗല, ബസ്വേഷ് നഗർ, യലഹങ്ക, സദാശിവനഗർ എന്നിവിടങ്ങളിലെ സ്‌കൂളുകൾ ഉൾപ്പെടെ ബോംബ് ഭീഷണി ലഭിച്ച എല്ലാ സ്‌കൂളുകളിലേക്കും ബോംബ് സ്‌ക്വാഡുകളെ അയച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.