ലോൺ ആപ്പുകൾ വഴി വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ; കേന്ദ്രസർക്കാറിൻ്റെത് കടുത്ത അനാസ്ഥ; എ എ റഹീം എം പി

0

 

ലോൺ ആപ്പുകൾ മുഖേന വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും അതുമൂലമുണ്ടാകുന്ന ആത്മഹത്യകളും കേന്ദ്ര സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണെന്ന് എ എ റഹീം എം പി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു എം പി.

തൊഴിലില്ലായ്മയും, ജീവിത ചെലവും രാജ്യത്ത് വർദ്ധിച്ച് വരികയാണ്. പച്ചവെള്ളം കുടിച്ച് ജീവിക്കാൻ പോലും ഈ രാജ്യത്ത് ലോൺ എടുക്കേണ്ട അവസ്ഥയാണ് സാധരണക്കാർക്കുള്ളത്. മോദി സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങൾ മൂലം പൊറുതി മുട്ടിയ കർഷകരും, തൊഴിലാളികളും, യുവാക്കളും ബാങ്കുകളിൽ നിന്നും ബാങ്കുകളിലേക്ക് ലോണുകൾക്കായ് ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ദേശസാൽക്കൃത ബാങ്കുകൾ ഉൾപ്പടെ കോർപ്പറേറ്റുകൾക്ക് ഭീമൻ ലോണുകൾ അനുവദിക്കാനുള്ള മത്സരത്തിലാണ്. സാധാരണക്കാരുടെ ജീവിതത്തെ ഈയൊരു സമീപനം അങ്ങേയറ്റം ദു:സ്സഹമാക്കുന്നു.

ഇത്തരമൊരു പശ്ചാത്തലത്തെയാണ് ലോൺ ആപ്പ് മാഫിയകൾ ചൂഷണം ചെയ്യുന്നത്. ലോൺ ആപ്പുകൾ വഴി പണം കടം എടുത്ത ആളുകൾ ഒരു തവണ അടവ് മുടങ്ങിയാലോ ആപ്പ് ഉടമകൾ ആവശ്യപ്പെടുന്ന തുക നൽകാതിരുന്നാലോ, ആപ്പുകൾ വഴി ലഭ്യമാക്കിയ വിവരങ്ങൾ വഴി ഉപഭോക്താവിൻ്റെ മോർഫഡ് ചിത്രങ്ങൾ തയ്യാറാക്കിയും, ഡീപ് ഫെയ്ക്ക് വിഡിയോകൾ പ്രചരിപ്പിച്ചും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു ഇത് ഉപഭോതാവിൻ്റെ ആത്മഹത്യയിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

ഇത്തരം പ്രവണതകൾക്കെതിരെ മൗനം മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ മറുപടി. അതീവ ഗൗരവ സ്വഭാവമുള്ള ഈ വിഷയത്തെ അഭിമുഖീകരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും,ഇതിനായി ദേശസാൽകൃതമടക്കമുള്ള ബാങ്കുകൾ വഴിയുള്ള ചെറുകിട വായ്പാ പദ്ധതികൾ വിപുലീകരിക്കുകയും, സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും, സഹകരണ ബാങ്കുകൾ വഴിയുള്ള വായ്പാ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എ എ റഹീം എം പി ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here