സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും ആ രീതി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും പറഞ്ഞു.
കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.
40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും.